എച്ച് എം ടി യിൽ വീണ്ടും സ്ഥലം വിൽപന,
Johnys - Malayalam
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടി യുടെ കളമശ്ശേരി യൂണിറ്റിൽ പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്ഥലം വിൽപന.കഴിഞ്ഞ തവണ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിക്കു സ്ഥലം വിറ്റതു വിവാദം സൃഷ്ട്ടിച്ച സാഹചര്യത്തിൽ ഇക്കുറി സർക്കാരിനു കീഴിലുള്ള ഏജൻസിക്കു തന്നെയാണു സ്ഥലം വിൽക്കുന്നത്. ദേശീയ കുറ്റാന്വേഷണ ഏജൻസിക്ക് മൂന്ന് ഏക്കർ സ്ഥലമാണു നൽകുന്നത്. എന്നാൽ വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണു സ്ഥലം നൽകുന്നതെന്നാണ് ആക്ഷേപം. മുപ്പതു കൂടിയെങ്കിലും പൊതുവിപണിയിൽ വിലമതിക്കുന്ന സ്ഥലമാണ് 8 .2 കോടി രൂപയ്ക്കു വിൽക്കുന്നതെന്നാണ് ആക്ഷേപം. 2006 - ലാണ് എച്ച് എം ടി യുടെ നൂറേക്കർ സ്ഥലം വിൽക്കുന്നതിനു സംസ്ഥാന സർക്കാർ സ്വതന്ത്ര വിനിയോഗ അവകാശം നൽകിയത്. നൂറേക്കറിൽ 70 ഏക്കറാണ് സ്വകാര്യ സ്ഥാപനത്തിനു വിറ്റത്. സംഭവം വിവാദമാകുകയും നിയമക്കുരുക്കിൽപ്പെടുകയും ചെയ്തു.
പിന്നീട്, വിൽപന സുപ്രീം കോടതി ശരിവച്ചുവെങ്കിലും സ്ഥലം വ്യവസായ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ശരിവച്ചു. ഒരു വ്യവസായ സ്ഥാപനവും തുടങ്ങാനാകാതെ ഈ സ്ഥലം കാടുകയറിക്കിടക്കുകയാണ്. സ്വതന്ത്ര വിനിയോഗ അവകാശമുള്ള ശേഷിച്ച 30 ഏക്കറിൽ നിന്നാണ് ഇപ്പോൾ മൂന്നേക്കർ വിൽക്കുന്നത്. പൊതുവിപണിയിൽ സെന്റിനു പത്തു ലക്ഷത്തിലേറെ രൂപ മതിക്കുന്ന സ്ഥലം 2.73 ലക്ഷം രൂപയ്ക്കാണു വിൽക്കുന്നതെന്നാണ് ആക്ഷേപം. എന്നാൽ, തുകയെത്രയായാലും അതു കളമശ്ശേരി യൂണിറ്റിനു ഗുണം ചെയ്യില്ലെന്നാണു സൂചന. എച്ച് എം ടി യുടെ ആസ്ഥാനമായ ബെംഗളൂരു ഓഫീസാകും തുക കൈകാര്യം ചെയ്യുക.നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബെംഗളൂരു യൂണിറ്റിലെ ജീവനക്കാർക്കുള്ള സ്വയം വിരമിക്കൽ പദ്ധതിക്കായി തുക വിനിയോഗിക്കുമെന്നാണു സൂചന.ലാഭത്തിൽ പ്രവർത്തിക്കുന്ന കളമശ്ശേരി യൂണിറ്റിന്റെ വികസന പ്രവർത്തനങ്ങൾക്കു തുക ഉപയോഗിക്കണമെന്ന നിർദ്ദേശം ജീവനക്കാർ മാനേജ്മെന്റിനു മുന്നിൽ വച്ചിട്ടുണ്ട്. 1960 കളിൽ സ്ഥാപിച്ച യന്ത്രങ്ങളുടെ കിതപ്പിലാണു കളമശ്ശേരി യൂണിറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഏഴരക്കോടി രൂപ പ്രവർത്തനലാഭം നേടിയ കളമശ്ശേരി യൂണിറ്റിന് ഈ വർഷം 60 കോടി രൂപയുടെ ഓർഡറുണ്ട്.