സ്ഥലം പോക്കുവരവിന് സമ്പൂർണ ഓൺലൈൻ ഓഗസ്റ്റ് ഒന്നു മുതൽ,
Johnys - Malayalam
ജില്ലയിലെ എല്ലാ വില്ലേജുകളിലും സ്ഥലത്തിന്റെ പോക്കുവരവു നടപടി ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈനിലാകും.പോക്കുവരവിനായി വില്ലേജ് താലൂക്ക് ഓഫീസുകൾ കയറി ഇറങ്ങുന്ന നൂറുകണക്കിനു പേർക്കു പ്രയോജനം കിട്ടുന്നതാണ് ഓൺലൈൻ പോക്കുവരവെന്നു കളക്ടർ മുഹമ്മദ് സഫറുള്ള പറഞ്ഞു. 73 വില്ലേജുകളിൽ ഇപ്പോൾ ഓൺലൈൻ വഴിയാണ് പോക്കുവരവ്. അവശേഷിക്കുന്ന 54 വില്ലേജ് ഓഫീസുകളിലെ ഭൂമി സംബന്ധമായ രേഖകളിലെ ഡിജിറ്റലൈസേഷൻ കൂടി പൂർത്തിയാകുന്നതോടെയാണു ജില്ല സമ്പൂർണ ഓൺലൈൻ പോക്കുവരവ് എന്ന ലക്ഷ്യത്തിൽ എത്തുന്നത്.പ്ലോട്ടുകളുടെ തണ്ടപ്പേരു രജിസ്റ്റർ, അടിസ്ഥാന നികുതി രജിസ്റ്റർ തുടങ്ങിയവ ഉൾപ്പെടെ 22 ലക്ഷത്തോളം ഫയലുകളുടെ ഡിജിറ്റൽ വൽക്കരണം പൂർത്തിയായി.
വിൽക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ തണ്ടപ്പേര് അക്കൗണ്ട് വില്ലേജ് ഓഫീസിൽ നിന്നു ലഭ്യമാക്കി അതിന്റെ അടിസ്ഥാനത്തിൽ വേണം ആധാരം രജിസ്റ്റർ ചെയ്യാൻ . ആധാരങ്ങളിലെ കൃത്യത ഉറപ്പാക്കാനും പ്ലോട്ട് വാങ്ങുന്നയാൾക്കു ശരിയായ വിവരം ലഭിക്കാനും തർക്കം ഒഴിവാക്കാനും ഇതുമൂലം കഴിയും.
ആധാരം രജിസ്ട്രേഷൻ പൂർത്തിയായാൽ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നു രേഖകൾ സ്കാൻ ചെയ്ത് ഓൺലൈനിലൂടെ വില്ലേജ് ഓഫീസർക്കു നൽകും. ഇതുമൂലം പ്രത്യേക അപേക്ഷ സമർപ്പിക്കാതെ തന്നെ പോക്കുവരവ് സാധ്യമാകും. പ്ലോട്ട് വിൽക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും എസ് എം എസ് വഴി വിവരം ലഭിക്കും.
സ്ഥലം പോക്കുവരവിലുള്ള കാലതാമസം ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഓൺലൈൻ സംവിധാനം ഒരുക്കുന്നത്.പോക്കുവരവിന്റെ പേരിൽ ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയരാകുന്ന സാധാരണക്കാർക്കാണ് ഇതിന്റെ പ്രയോജനം. നിലവിൽ പോക്കുവരവ് ചെയ്യാത്ത പഴയ ആധാരങ്ങൾക്കായി പ്രത്യേക സോഫ്ട്വെയറും ഒരുക്കിയിട്ടുണ്ട്.റവന്യു വകുപ്പിന്റെ വെബ്സൈറ്റിലൂടെ (revenue.kerala.gov.in) ഓൺലൈൻ പോക്കുവരവിന്റെ തൽസ്ഥിതി അറിയാം.
സബ് രജിസ്ട്രാർ ഓഫീസുകളുടേയും അക്ഷയയുടെയും നാഷ്ണൽ ഇൻഫർമാറ്റിക് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ഓൺലൈൻ പോക്കുവരവ് പദ്ധതി യാഥാർഥ്യമാകുന്നത്. നടപടികൾ ഏകോപിപ്പിക്കാൻ താലൂക്ക് തോറും ഐ ടി നോഡൽ ഓഫീസർമാരെ നിയമിച്ചിരുന്നു. തഹസിൽദാർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലാണ് ലക്ഷകണക്കിനു രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കിയത്.കുറ്റമറ്റ സംവിധാനം ഉറപ്പാക്കിയശേഷമാണ് പോക്കുവരവ് ഓൺലൈൻ പ്രാബല്യത്തിലാകുന്നതെന്നാണു വിലയിരുത്തൽ.
അടിസ്ഥാന സൗകര്യങ്ങൾ കുറവായ താലൂക്ക്, വില്ലേജ് ഓഫീസുകൾക്ക് ഓൺലൈൻ നടപടി ക്രമങ്ങൾക്കാവശ്യമായ സ്കാനറും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ കൂടുതലായി ലഭ്യമാക്കിയിരുന്നു.വില്ലേജ് ഓഫീസുകളിൽ നേരിട്ട് നടത്താവുന്ന പോക്കുവരവ് നടപടികൾ അവിടെ തന്നെ നടത്തുകയും അല്ലാത്തവ താലൂക്ക് ഓഫീസുകളിലേക്ക് ഓൺലൈനിലൂടെ തന്നെ കൈമാറുകയും ചെയ്തു.