വായ്പ നിരക്ക് കുറച്ചാലും കുറയുന്നത് പകുതിമാത്രം,
Johnys - Malayalam
വായ്പ നിരക്കുകകളിൽ 0.95% കുറവു വരുത്തിയതാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ പല ബാങ്കുകളുടെയും പ്രഖ്യാപനമെങ്കിലും ഇടപാടുകാർക്കു യഥാർത്ഥത്തിൽ ലഭിക്കുന്ന നിരക്കിളവ് അതിന്റെ പകുതി മാത്രം.
പ്രഖ്യാപനം അനുസരിച്ചാണെങ്കിൽ എസ് ബി ഐ യുടെ ഭവന വായ്പ നിരക്ക് 9.15ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി കുറയണം. അതായത് 20 വർഷ കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ വായ്പയാണെങ്കിൽ ഇ എം ഐ 909 രൂപയിൽ നിന്ന് 852 രൂപയായോ പലിശ ബാധ്യത 1,18,256രൂപയിൽ നിന്ന് 1,04,497രൂപയായോ കുറയണം. എന്നാൽ നിരക്ക് 8.65 ശതമാനമായി മാത്രമേ കുറയുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. മാർജിനൽ കോസ്ററ് അടിസ്ഥാനമാക്കിയുള്ള നിരക്കായ (എം സി എൽ ആർ) 8.25ശതമാനത്തിനു പുറമെ 'സ്പ്രെഡ് ' എന്ന പേരിൽ 0.04% കൂടി ഈടാക്കുന്നതുകൊണ്ടാണിത്. യഥാർത്ഥ ഇളവ് 0.5% മാത്രമാണ് എന്ന് വരുന്നതിനാൽ ഇ എം ഐ 877രൂപയോ പലിശ ബാധ്യത1,10,562 രൂപയോ മാത്രമേ കുറയുന്നുള്ളു. ഭവന വായ്പ എടുത്തിട്ടുള്ളവരിൽ എം സി എൽ ആർ ബാധകമായവർ 15% ശതമാനത്തോളം മാത്രമാണെന്ന് കണക്കാക്കുന്നു.ബാക്കി 85% പേരുടെയും വായ്പകൾ ബാങ്കുകളുടെ അടിസ്ഥാന നിരക്കുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. അടിസ്ഥാന നിരക്കാകട്ടെ ഒൻപതു ശതമാനത്തിനു മുകളിലാണ്. അടിസ്ഥാന നിരക്കിൽ നിന്ന് എം സി എൽ ആറിലേക്കു മാറാനാവുമെങ്കിലും തിരിച്ചടവിനു ബാക്കിയുള്ള തുകയുടെ നിശ്ചിത ശതമാനം ഫീസായി നൽകേണ്ടിവരും.
നിരക്കു കുറയ്ക്കുമ്പോഴൊക്കെ ബാങ്കുകൾ കുറവു വരുത്തുന്നതു തിരിച്ചടവിന്റെ കാലാവധിയാണെന്നതിനാൽ വായ്പയെടുത്തവരുടെ പ്രതിമാസ തവണതുക (ഇ എം ഐ) യിൽ കുറവുണ്ടാകുന്നില്ല.അതിനാൽ നിരക്കിളവിന്റെ പ്രയോജനം കുടുംബ ബജറ്റുകളിൽ തൽക്കാലം പ്രതിഫലിക്കുകയുമില്ല
ബാങ്കുകളിൽ നിന്നു വിതരണം ചെയ്തിട്ടുള്ള ഭവന വായ്പ എട്ടു ലക്ഷം കോടി രൂപ കവിഞ്ഞതായാണു റിസർവ് ബാങ്കിന്റെ കണക്ക്.എസ് ബി ഐ മാത്രം രണ്ടു ലക്ഷം കോടിയിലേറെ രൂപ ഭവന വായ്പയായി നൽകിയിട്ടുണ്ട്.